മെസ്സിൽ കയറിയതും അതാ അടുക്കളയിൽ ഒരു പുതിയ ഷെഫ്. "ഇതാരാ പുതിയൊരു അസിസ്റ്റൻ്റ്" എന്ന എൻ്റെ ചോദ്യം കേട്ട് മെസ്സ് നടത്തുന്ന ബാബുവും മണിയണ്ണനും ഒരുമിച്ച് തിരിഞ്ഞു നോക്കി.
ഉടനെ വന്നു മണിയണ്ണൻ്റെ മറുപടി - "ഇന്നൊരു ദിവസത്തേക്ക് മാത്രം ഞാൻ ആണ് ഷെഫ്."
പിന്നാലെ ബാബു - "ഇന്ന് നോമ്പ് തുറക്ക് മണിയണ്ണൻ സ്പെഷ്യൽ ആണ്"
ഇരുപത്തിയഞ്ചോളം ആളുകൾ ഉണ്ട് മെസ്സിൽ നോമ്പ് എടുക്കുന്നവർ. അവർക്ക് വേണ്ടി ആണ് 3 മണിക്ക് തന്നെ ഭക്ഷണം ഉണ്ടാക്കുന്നത്. സാധാരണ ഗതിയിൽ ഉച്ചക്ക് ഇറങ്ങുന്ന ദിവസം ഞാൻ ഊണ് കഴിക്കാൻ വരുമ്പോൾ ആരും ഉണ്ടാവില്ല.
ഞാൻ എനിക്കുള്ളത് എടുത്ത് മേശപ്പുറത്ത് വച്ച് കഴിക്കാൻ ഇരുന്നു, മുന്നിൽ മണിയണ്ണൻ ഫുൾ ഫോമിൽ ആയി കഴിഞ്ഞു അപ്പോളേക്കും... "ഇഞ്ചി ചതച്ച് എടുക്കു, വെളുത്തുള്ളി തൊലിച്ച് നുരുനുരാ അരിഞ്ഞു വച്ചത് എവിടെ? ചിക്കൻ ആദ്യം ഒന്നു നന്നായി വേവിച്ച് എടുത്തോളൂ..." അങ്ങനെ പല പല ഓർഡറുകൾ. ബാബു കിച്ചണിൽ പറക്കുന്നു. ആരാ ശരിക്കും മെസ്സ് മുതലാളി എന്ന് സംശയം തോന്നി പോകും.
തകൃതിയായി പാചകം നടക്കുന്നതിന് ഇടയിൽ മണിയണ്ണൻ കുറച്ച് നേരം എന്തോ ആലോചിച്ചിട്ട് എന്ന പോലെ ആരോടും എന്നല്ലാതെ പറഞ്ഞു "ചേച്ചിക്ക് ഒരുപാട് ഇഷ്ടമാണ്, അങ്ങനെ ആണ് ഞാൻ ഇത് ആദ്യമായി ഉണ്ടാക്കാൻ പഠിക്കുന്നത്."
വീണ്ടും കമൻ്റുകൾ... "പാകം ആയിട്ട് ചിക്കൻ ഒക്കെ എല്ലിൽ നിന്ന് വിട്ടു വരണം, അതാണ് ഇതിൻ്റെ ഹൈലൈറ്റ്..."
അതിനിടയിൽ കുശല പ്രിയനായ ബാബു "എന്നട്ട് ചേച്ചിക്ക് ഇപ്പയും ഇണ്ടാക്കി കൊടുക്കാറുണ്ടോ? ചേച്ചി ഒക്കെ ഇപ്പോ ഏടയ? ഈട തന്നാണോ?"
മണിയണ്ണൻ - "പണ്ട് എൻ്റെ ഒരു കൂട്ടുകാരൻ്റെ വീട്ടിൽ ഇഫ്താറിന് പോയപ്പോഴാ ഇത് ആദ്യമായി കഴിക്കുന്നത്, അന്നു കുറച്ച് വീട്ടിലേക്കും തന്നു വിട്ടു. അങ്ങനെയാ ചേച്ചി ഇത് കഴിക്കുന്നത്. പിന്നെ ചേച്ചിക്ക് ഒത്തിരി ഇഷ്ടം ആയോണ്ട് ഞാൻ കൂട്ടുകാരൻ്റെ വീട്ടിൽ പോയി അവൻ്റെ ഉമ്മായോട് ചോദിച്ച് പഠിച്ച് വീട്ടിൽ ചെന്ന് ഉണ്ടാക്കി കൊടുത്തു.
ഇപ്പൊ ചേച്ചി പോയിട്ട് കുറച്ച് ആയി."
ബാബു - "മണിയണ്ണാ ഞാൻ വെറുതെ.."
മണിയണ്ണൻ തുടർന്നു, "അമ്മക്കും ഞാൻ തന്നെ ആണ് പഠിപ്പിച്ച് കൊടുത്തത്. അമ്മക്കും ഇഷ്ടായിരുന്നു.
ബാബു - "അമ്മ..."
മണിയണ്ണൻ - "ഇപ്പൊ അമ്മയും ഇല്ല. 2 ചേച്ചിമാർ ആണ് എനിക്ക്. എല്ലാരും കൂടി എൻ്റെ വൈഫിൻറെ വീട്ടിലേക്ക് പോയത് ആയിരുന്നു. ചെറിയ ഒരു ചുരം കടന്ന് വേണം പോകാൻ, അവിടെ എത്തിയപ്പോഴേക്കും നല്ല മഴ ഉറച്ചിരുന്നു. അതുകൊണ്ട് തന്നെ അഛൻ വളരെ ശ്രദ്ധിച്ച് ആണ് വണ്ടി ഓടിച്ചത്, പക്ഷേ മുകളിലെ റോഡിൽ നിന്നും വന്ന ഒരു മിനി ബസ്സ് മഴയത്ത് സ്‌കിഡ് ആയി താഴേക്ക് മറിഞ്ഞു, നമ്മുടെ കാറിൻ്റെ മുകളിൽ ആണ് അത് വീണത്. ഒരു ചേച്ചിയെ മാത്രമാണ് ജീവനോടെ അവിടുന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞത്, പക്ഷേ അവളും 12 ദിവസം ഐസിയുവിൽ കിടന്ന ശേഷം പോയി.
ബാബു - "അയ്യോ..."
മണിയണ്ണൻ - "ഇപ്പൊ രണ്ടാളുടേം മക്കൾ ഉണ്ട്. പിന്നെ ഞാൻ ഇതുപോലെ ഇടക്ക് ഇഫ്താറിന് ആർക്കെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുക്കും."
മെസ്സിൽ മൂഡ് ആകെ മാറി. എല്ലാം കേട്ടിരുന്ന ഞാൻ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നപ്പോൾ, ബാബു പക്ഷേ ടോപ്പിക്ക് മാറ്റാൻ വേറെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി...
ചേച്ചിയോട് ഇപ്പോഴും ഉള്ള സ്നേഹത്തിൻ്റെ ഒരു അംശം നമുക്കും "മണിയണ്ണൻ സ്പെഷ്യൽ"ൻ്റെ രൂപത്തിൽ വച്ചു വിളമ്പി തന്നിട്ട് എന്നും കാണുന്ന മണിയണ്ണനെ പോലെ നിറഞ്ഞ ചിരിയുമായി പുള്ളി റൂമിലേക്ക് പോയി.