Monday 5 April 2021

സുമേഷ്

നേരം അല്പം വൈകിയാണ് ഞാൻ സ്റ്റോപ്പിൽ ബസ്സ് ഇറങ്ങിയത്. അവിടുന്ന് അടുത്ത ബസ് പിടിക്കണം അല്ലെങ്കിൽ ഓട്ടോ എടുക്കണം വീടെത്താൻ.
നേരം വളരെ വൈകിയതിനാലും, അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നതിനാലും റോഡിൽ എങ്ങും മനുഷ്യരേ ഉണ്ടായിരുന്നില്ല. അവിടെ ആകെ ഉണ്ടായിരുന്നത് ഏതാണ്ട് 25-26 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടുപേർ... ഒരു പെൺകുട്ടിയും, ഒരു പയ്യനും ബസ്റ്റോപ്പിൽ. ആദ്യം കിട്ടുന്ന ബസ്സിലോ ഓട്ടോയിലോ ചാടി കേറണം എന്ന് ഓർത്തു ഞാനും അവിടെ പോയി നിൽപ്പായി.

ഇതിനുമുമ്പ് ആ പരിസരത്ത് എങ്ങും കണ്ടു പരിചയം ഇല്ലാത്തവർ ആയിരുന്നതിനാൽ അവരെ ശ്രദ്ധിച്ചപ്പോൾ ആ പയ്യൻ എന്തൊക്കെയോ കാര്യമായി സംസാരിക്കുകയാണ് അവളോട്, പക്ഷേ ആ കുട്ടിക്ക് അതിലൊന്നും ഒരു താൽപര്യവും ഇല്ലാത്ത രീതിയിൽ നിൽക്കുന്നു. 

അവരായി അവരുടെ പാടായി ആയി എന്നും കരുതി ഒരു ഓട്ടോ വരുന്നതും നോക്കി ഇരിക്കുമ്പോഴാണ് ആ കുട്ടി എന്നോട് വന്നു സുമേഷ് അല്ലേ എന്ന് ചോദിച്ചത്. 'സുമേഷോ.. ഏത് സുമേഷ്.. കുട്ടിക്ക് ആള് മാറിപ്പോയി പോയി..' എന്ന് പറയാൻ തുടങ്ങിയപ്പോഴാണ് മുമ്പ് എവിടെയോ വായിച്ച ഒരു കാര്യം ഓർമ്മ വന്നത്... 'ഒരു പെൺകുട്ടി പെട്ടെന്നു വന്നു നിങ്ങളോട് നല്ല പരിചയക്കാരനെ പോലെ സംസാരിക്കുകയാണെങ്കിൽ, നിങ്ങളും വളരെ കാലം കൂടി കണ്ടുമുട്ടിയ പരിചയക്കാരനെ പോലെ നടിച്ചു കൂടെ നിൽക്കണം, ചിലപ്പോൾ ആ പെൺകുട്ടി എന്തെങ്കിലും അപകടസൂചന തോന്നി അങ്ങനെ ചെയ്യുന്നത് ആയിരിക്കും.' താൻ ഒറ്റയ്ക്കല്ല, സഹായിക്കാൻ ആളുണ്ട് എന്ന് തോന്നിയാൽ അക്രമികൾ ഒന്ന് മടിക്കും എന്ന സൈക്കോളജി എങ്ങാണ്ടോ ആണ് അതിനുപിന്നിൽ. അതുകൊണ്ട് ഞാനും വളരെ സൗഹൃദത്തോടെ സംസാരിക്കാൻ തുടങ്ങി.

സംസാരിച്ച് തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ആ കുട്ടി - " അല്ല, താൻ സുമേഷ് അല്ലല്ലോ.."
ഞാൻ - ”അല്ല, സുമേഷ് അല്ല. അല്ല, ഞാൻ കരുതി...” ഈശ്വരാ എന്തു പറയും...
”ഞാൻ കരുതി.. കുട്ടിക്ക് എന്തോ പ്രശ്നം..” 
ഒരു നിമിഷത്തേക്ക് ഞാൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ ആയി.
ആ കുട്ടി -  എന്തു പ്രശ്നം.. (🤬 ഈ ഇമോജി ഈ സമയത്ത് ഇവിടെ ഉപയോഗിക്കാവുന്നതാണ്)
ഞാൻ - "കുട്ടിക്ക് എന്തോ അപകടം വരാൻ പോകുന്നതായി ഒരു ഇൻ്റ്യൂഷൻ ഉണ്ടായിട്ട്, പെട്ടെന്ന് എന്നോട് വന്ന് സംസാരിച്ചത്, എന്ന് കരുതി, അങ്ങനെ ഞാൻ ഒരു ബുക്കിൽ വായിച്ചിട്ടുണ്ട്.. ആ പയ്യൻറെ സംഭാഷണ രീതിയും, കുട്ടിയുടെ താൽപര്യമില്ലാത്ത നിൽപും, ഒക്കെ കൂടെ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നിയതാണ്, എന്നോട് ക്ഷമിക്കണം." മ്യൂച്ചൽ ഫണ്ട് പരസ്യത്തിന്റെ സ്പീഡിൽ ആ സെൻൻ്റസ് പറഞ്ഞു തീർത്തു.!
അപ്പോഴേക്കും ആ പയ്യനും അങ്ങോട്ടേക്ക് വന്നു.. "എന്താ പ്രശ്നം.?"

ചമ്മൽ പുറത്തു കാണിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവരെ എങ്ങനെയൊക്കെയോ കാര്യങ്ങൾ പറഞ്ഞു ബോധ്യമാക്കി. ആ കുട്ടിയുടെ കൂടെ പണ്ട് സ്കൂളിൽ പഠിച്ചിരുന്നതാണ് സുമേഷ്. അരണ്ടവെളിച്ചത്തിൽ എന്നെ കണ്ടപ്പോൾ ആ കുട്ടിക്ക് പണ്ട് കൂടെ പഠിച്ച സുമേഷ് തന്നെയല്ലേ ഇത് എന്നു തോന്നിയതാണ്. കൂടെയുണ്ടായിരുന്നത് ആ കുട്ടിയുടെ ബോയ്ഫ്രണ്ട് ആണ്, അവൻ ഫുട്ബോളിലെ എന്തോ കശപിശ കാര്യം.. റഫറി ചതിച്ചന്നോ, വാർ ചതിച്ചന്നോ, ജയിക്കേണ്ട കളി തോറ്റു, ഡ്രീം 11 കാശു പോയി  എന്നൊക്കെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. അതാണ് ആ കുട്ടി ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ നിന്നത്.

ഇതൊക്കെ കേട്ട് അവർക്ക് നല്ലൊരു തമാശയായി തോന്നി എങ്കിലും, എൻ്റെ സമയോചിതമായ പെരുമാറ്റത്തിന് നന്ദി പറഞ്ഞതുകൊണ്ട് ഞാനും അത്ര 'പ്ലിംഗ്' ആയില്ല എന്ന മട്ടിൽ നിന്നു അവരുടെ കൂടെ ചിരിച്ചു.

Friday 19 March 2021

വീക്കെൻഡ്

ന്യൂ ജനറേഷൻ പറയും പോലെ 'നെറ്റ്ഫ്ലിക്‌സ് & ചിൽ' കഴിഞ്ഞാൽ സമീറയുടെ പ്രിയപ്പെട്ട വിനോദം, അഥവാ സ്ട്രെസ്സ് ബസ്റ്റർ കുക്കിംഗ് ആണ് - ടീവിയിലും ഓൺലൈനിൽ കാണുന്നതും ആയ റെസിപ്പികൾ പാചകം ചെയ്ത് നോക്കൽ. അത് കഴിഞ്ഞാൽ പിന്നെ താൻ ഉണ്ടാക്കുന്ന ഡിഷസ്സിൻ്റെ ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യലും.

അങ്ങനെ ഒരു പുതിയ റെസിപ്പി പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ച ദിവസം ആയിരുന്നു കഴിഞ്ഞ ശനിയാഴ്ച. അടുക്കളയിൽ കയറി റെസിപ്പിക്കുള്ള സാധനങ്ങൾ എടുത്ത് നോക്കിയപ്പോൾ പലതും തീർന്നിരിക്കുന്നു. ജോലിക്ക് പോകാൻ സൗകര്യത്തിനായി സിറ്റിയിൽ നിന്നും കുറച്ചു മാറി താമസിക്കുന്ന ആളാണ് സമീറ. അവൾ താമസിക്കുന്നതിനു കുറച്ച് അടുത്തായി ഒരു വലിയ സൂപ്പർമാർക്കറ്റ് മാത്രമേ ഒള്ളു, അവിടെയോ.. എല്ലാ വീക്കെൻറും നല്ല തിരക്കാണ്. അങ്ങോട്ടേക്ക് കാറും കൊണ്ടുപോയാൽ ട്രാഫിക്കിൽ കുടുങ്ങിയത് തന്നെ. സിറ്റിയിലേക്ക് പോയി വരാനുള്ള നേരവുമില്ല. അതുകൊണ്ട് കാറ് അല്പം ദൂരെ മാറി റോഡ് സൈഡിൽ തന്നെ പാർക്ക് ചെയ്തിട്ട് സൂപ്പർമാർക്കറ്റിലേക്കു നടന്നു പോകാം എന്ന് അവൾ കരുതി.

ആവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി തിരിച്ചു വന്നു കാറിൽ കയറി, ഹാന്ഡ് ബ്രേക്കിൽ കൈ വച്ചതും വിൻഡോയിൽ ഒരു തട്ട്... നോക്കുമ്പോൾ ഏകദേശം 30-32 വയസ്സ് പ്രായം തോന്നിക്കുന്ന സുമുഖനായ ഒരാൾ, അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. പല പേടിപ്പിക്കുന്ന കഥകളും കേട്ടിട്ടുള്ള സമീറ ഇടതു കൈകൊണ്ട് പതുക്കെ ബാഗിൽ നിന്നും പെപ്പർ സ്പ്രേ പുറത്തെടുത്തു. വിൻഡോ ഒരു ഇഞ്ച് താഴ്ത്തി കാര്യം ശ്രദ്ധിച്ചു... പുറകിലത്തെ ടയർ പഞ്ചർ ആണ് എന്നാണ് അയാൾ പറയുന്നത്. പേടി കൊണ്ടും, ഒരു അപരിചിതനെ വിശ്വാസം ഇല്ലാത്തതുകൊണ്ടും, സൈഡ് റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്തു നോക്കിയപ്പോൾ അയാൾ പറയുന്നത് സത്യമാണ്, ടയർ പഞ്ചർ ആയിരിക്കുന്നു. 

'ഇന്നത്തെ ദിവസം ആരെയാണോ കണി കണ്ടത്' എന്ന് പഴിച്ചുകൊണ്ട് അടുത്തുള്ള മെക്കാനിക്കിനെ വിളിക്കാൻ തുടങ്ങിയപ്പോൾ അയാൾ സഹായിക്കാം എന്നു പറഞ്ഞു. 'സാരമില്ല, ബുദ്ധിമുട്ടണ്ട, മെക്കാനിക്കിനെ വിളിക്കാം' എന്നു പറഞ്ഞിട്ടും അയാൾ അത് കൂട്ടാക്കിയില്ല, അയാൾ 10 മിനുട്ടിൽ ശരിയാക്കിത്തരാം തരാമെന്നു പറഞ്ഞു. അങ്ങനെ വണ്ടിയിൽ നിന്നും സ്റ്റെപ്പ്നിയും ടൂൾസും എടുത്തു ടയറു മാറ്റി ഇടൻ തുടങ്ങി. ടയറു മാറ്റുന്നതിന് ഇടയ്ക്ക് സമീറെയ കുറിച്ച് കുറച്ചധികം പേഴ്സണൽ ചോദ്യങ്ങൾ അയാൾ ചോദിച്ചു കൊണ്ടിരുന്നു... എന്തു ചെയ്യുന്നു, ഏത് കമ്പനിയിൽ ജോലി നോക്കുന്നു, വീട്ടിൽ ആരൊക്കെയുണ്ട്, ഇവിടെ തന്നെയാണോ നാട്, ഫാമിലി ഉണ്ടോ, കല്യാണം കഴിഞ്ഞതാണോ, അങ്ങനെയങ്ങനെ. ചിലതിന് മാത്രം മറുപടി പറഞ്ഞു ബാക്കി ഒക്കെ ഒഴിഞ്ഞുമാറി ബോയ് ഫ്രണ്ടിൻ്റെ ഫ്ലാറ്റിൽ പോകും വഴി സാധനങ്ങൾ വാങ്ങാൻ കയറിയത് ആണെന്ന് ഒരു കള്ളവും പറഞ്ഞു.

ടയർ മാറ്റി കഴിഞ്ഞു അയാൾ തൊട്ടു അപ്പുറത്തേക്കായി കിടന്നിരുന്ന തൻറെ വണ്ടിയുടെ ഡോർ തുറന്ന് ഒരു തുണി എടുത്തു കൈയൊക്കെ തുടച്ചു. അപ്പോഴാണ് താഴെ ഒരുവശത്തായി ഒരു കന്നാസ് ഇരിക്കുന്നത് സമീറ ശ്രദ്ധിച്ചത്, അവൾ കാര്യം തിരക്കി... അയാൾ പറഞ്ഞു "പെട്രോൾ തീർന്നു വണ്ടി നിന്നതാണ് റോഡിൽ, ഒരു വിധം സൈഡിലേക്ക് ഒതുക്കി കന്നാസും എടുത്തു ഇറങ്ങിയപ്പോഴാണ് പേഴ്സും മൊബൈലും വീട്ടിൽ മറന്നുവച്ച കാര്യമോർത്തത്. വീക്കെൻഡ് ആഘോഷിക്കാൻ ഒരു കൂട്ടുകാരൻറെ വീട്ടിലേക്ക് പോവുകയായിരുന്നു... അവനെ വിളിക്കാൻ അവൻറെ നമ്പറും കാണാതെ അറിയില്ല, അവനല്ലാതെ ഈ ഭാഗത്ത് വേറെ പരിചയക്കാർ ആരും ഇല്ല. എന്ത് ചെയ്യണം, ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ചാലോ എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ആണ് നിങ്ങടെ പഞ്ചർ കണ്ണിൽപെട്ടത്".

തന്നെപ്പോലെ തന്നെ ഒരു വീക്കെൻഡ് അടിച്ചുപൊളിക്കാൻ ഇറങ്ങി വഴിയിൽ പെട്ടുപോയ ഒരാളെ കണ്ടപ്പോൾ സമീറയ്ക്ക് സഹതാപം തോന്നി. അയാൾക്ക് പോകേണ്ടിയിരുന്ന കൂട്ടുകാരൻറെ ഫ്ലാറ്റ് താൻ താമസിക്കുന്നതിന് ഒരു ലെയിൻ അപ്പുറം ആണെങ്കിലും സമയത്ത് ഒരു അപരിചിതനെ ലിഫ്റ്റ് കൊടുക്കാൻ സമീറയ്ക്ക് ധൈര്യമില്ലായിരുന്നു. പകരം പെട്രോൾ അടിക്കാൻ കയ്യിലുണ്ടായിരുന്ന 300 രൂപ നൽകി. അയാൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല എങ്കിലും, ഒരു സഹായത്തിനും മറു സഹായം എന്ന് പറഞ്ഞു അയാളെ കൊണ്ട് അത് വാങ്ങിപ്പിച്ചു. പിന്നെ അയാളോട് അധികം യാത്ര പറയാൻ നിൽക്കാതെ അവിടെനിന്ന് വണ്ടിയുമായി വീട്ടിലേക്ക് പോയി.

** ---------------- **

ഈ ആഴ്ച ടയറ് കട തുറന്നപ്പോൾ പഞ്ചറായ ടയർ ശരിയാക്കാൻ അവിടെ കൊണ്ടു ചെന്നപ്പോഴാണ് അറിയുന്നത് ആ ടയർ താനേ പഞ്ചർ ആയതല്ല, പകരം മൂർച്ചയുള്ള എന്തോ ഒരു ആയുധം വച്ച് ശക്തമായി മൂന്നു തവണ കുത്തി ടയർ പഞ്ചർ ആക്കിയതാണ്.!


Saturday 27 February 2021

ചെറുപുഞ്ചിരികൾ


ഞാൻ കണ്ട ഏറ്റവും സന്തോഷകരമായ കാഴ്ചകളിൽ ഒന്ന്...

2017 വേനൽ തുടങ്ങുന്നതേ ഒള്ളു. അന്ന് ഞാൻ ദുബായിൽ ഒരു ഫയർ ആൻഡ് സേഫ്റ്റി കമ്പനിക്ക് വേണ്ടി ജോലി നോക്കുന്നു. സമയം വൈകുന്നേരം 5 മണിയോട് അടുത്തിരുന്നു. ഞങ്ങൾ (ഞാനും എൻ്റെ ടീമും) റാഷിദിയ മെട്രോ സ്റ്റേഷൻ വിപുലീകരണത്തിൻ്റെ ഭാഗമായി വന്ന ഒരു വർക്ക് ചെയ്തശേഷം മെട്രോ സ്റ്റേഷന് വെളിയിൽ ഞങ്ങളുടെ വാൻ വരാനായി കാത്ത് നിൽക്കുകയാണ്. സ്റ്റേഷന് എതിർവശം ഒരു ചെറിയ ഷോപ്പിംഗ് സെൻ്റർ ആണ്. 8-10 കടകൾ ഉണ്ട്. ഞാൻ അതിൽ ഒന്നിൽ കയറി ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസും, കുറച്ചു മിൻ്റ് കാൻഡീസും വാങ്ങി. വാൻ വരുമ്പോൾ അവിടെ നിന്നാൽ കാണാം. 

അങ്ങനെ ജ്യൂസ് കുടിച്ച് നിക്കുമ്പോൾ ആണ് അതേ മെട്രോ സ്റ്റേഷനിൽ ലേബർ പണിക്ക് നിന്നിരുന്ന ഒരു കൂട്ടം ഭായിമാർ അങ്ങോട്ടേക്ക് വന്നത്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, നേപാൾ ന്നും വന്നവരാണ് ഭൂരിഭാഗവും. അവർ നല്ല ആവേശത്തിൽ ആയിരുന്നു. ഒട്ടും മടിച്ച് നിൽക്കാതെ അവർ തൊട്ട് അടുത്തുള്ള കെ.എഫ്.സി കടയിലേക്ക് കയറി. അതു കണ്ട് ഞാൻ ഒന്ന് ആശ്ചര്യപ്പെട്ടു... സാധാരണ ഗതിയിൽ വിശന്നു തളർന്നാൽ പോലും പുറത്ത് നിന്ന് ഒന്നും വാങ്ങി കഴിക്കാതെ, കിട്ടുന്ന തുച്ഛമായ ശമ്പളം മുഴുവൻ മിച്ചം വച്ച് നാട്ടിലേക്ക്, കുടുംബങ്ങൾക്ക് അയച്ചു കൊടുക്കുന്നവർ ആണ് അവരൊക്കെയും.

ഞാനും, എൻ്റെ കൂടെ ഉണ്ടായിരുന്ന എൻജിനിയറും കൂടി ഒരു കൗതുകത്തിൻ്റെ പുറത്ത് കെ.എഫ്.സി യുടെ മുന്നിൽ ചെന്ന് അവർ എന്തു വാങ്ങുന്നു എന്ന് നോക്കി. അവർ ഒരു ബക്കറ്റ് ചിക്കെൻ ഫ്രൈ, ഒരു ബോക്സ് ചിക്കെൻ പോപ്കോണും വാങ്ങി. ചിലർ മൊബൈൽ ഒക്കെ എടുത്ത് നോക്കുന്നുണ്ട്. എല്ലാർക്കും ലോക ജനതയെ ഒന്നടങ്കം സന്തോഷത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന "സാലറി ഇസ് ക്രെഡിറ്റഡ്." എന്ന മെസ്സേജ് വന്നു എന്ന് തോന്നുന്നു. കൂടെ പെരുന്നാള് വരുന്നൊണ്ട് ബോണസും കിട്ടി കാണും. എന്തായാലും എല്ലാരുടെയും മുഖത്തെ സന്തോഷം എനിക്ക് വർണ്ണിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

എല്ലാം ഒബ്‌സർവ് ചെയ്യുന്ന കൂട്ടത്തിൽ ആയിരുന്ന ഞാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചു... അവർ കടയിൽ കയറി ഓർഡർ കൊടുത്തു സാധനം വാങ്ങി ഇറങ്ങാൻ, ഇംഗ്ലീഷ് അറിയാതിരുന്നിട്ടും, നമ്മൾ എടുക്കുന്ന സമയത്തിൻ്റെ പകുതി പോലും എടുത്തില്ല, പിന്നെ അവർ അതിന് വേണ്ട കൃത്യം കാശ് കയ്യിൽ കരുതി വച്ചിരുന്നു. നമ്മൾ ഒക്കെ നിസ്സാരം പോലെ കണ്ടിരുന്ന ഒരു ബ്‌ക്കറ്റ് കെ.എഫ്.സി വാങ്ങാൻ അവർ എത്ര നാൾ പ്ലാൻ ചെയ്തു കാണും എന്ന് മനസ്സിൽ ഓർത്തുപോയി.

അപ്പോളേക്കും അവർ വാങ്ങിയ കെ.എഫ്.സി പുറത്തേക്ക് കൊണ്ട് വന്ന് ബാക്കി എല്ലാരുംകൂടി പങ്കിട്ടു കഴിക്കാൻ തുടങ്ങി. അവരുടെ മുഖത്തെ സന്തോഷം... കണ്ടു നിന്ന ഞങ്ങളുടെ മുഖത്തും ചെറുപുഞ്ചിരികൾ വിടർന്നു.

4 വർഷം ആയിട്ടും മനസ്സിൽ നിന്നും മായാതെ ആ കാഴ്ച അങ്ങനെ തന്നെ കിടക്കുന്നത് അവർ അന്ന് അനുഭവിച്ച സന്തോഷത്തിൽ കുറച്ച് എനിക്കും കിട്ടിയത് കൊണ്ട് ആവണം.