Wednesday 2 March 2022

റെഡ് ഫ്ലാഗ്

ബാംഗ്ലൂർ... വാട്ട് എ റോക്കിങ് സിറ്റി യാർ... 
ബാംഗ്ലൂരിൽ ചെന്ന് ബസ്സ് ഇറങ്ങിയ ദിവസം നിവിൻ പോളി പറഞ്ഞ ആ ഡയലോഗ് മാത്രമായിരുന്നു മനസ്സിൽ. ജോലി കിട്ടി വന്നതല്ല, ജോലി ഉപേക്ഷിച്ച് വന്നതാണ്, വീണ്ടും പഠിക്കാൻ വേണ്ടി വന്നതാണ്. എന്നിരുന്നാലും ബാംഗ്ലൂർ ബാംഗ്ലൂർ തന്നെ ആണല്ലോ... 

രണ്ട് കൊല്ലം കൊച്ചിയിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ അടിമ പണി ചെയ്തപ്പോൾ തന്നെ ജീവിതം മടുത്ത് തുടങ്ങി. അങ്ങനെ ഇരുന്നപ്പോൾ ആണ് അടുത്ത വീട്ടിലെ ചെക്കൻ എംബിഎ ചെയ്യാനായിട്ട് യൂറോപ്പിലേക്ക് പറക്കുന്നത്, ഓപ്പസിറ്റ് വീട്ടിലെ ചേട്ടായിയും വൈഫും അതേപോലെതന്നെ എംബിയെ ചെയ്യാൻ ഇംഗ്ലണ്ടിലേക്ക് പോയി. എന്നാപ്പിന്നെ നമുക്കും എന്തുകൊണ്ട് ഒരു എംബിയെ ആയിക്കൂടാ എന്ന തോന്നൽ ആയി പിന്നീടങ്ങോട്ട്. വിദേശത്തു ഒന്നും പോക്ക് നടക്കില്ല, അതിനുള്ള സാമ്പത്തികം ഇല്ല, നാട്ടിൽ എവിടെയെങ്കിലും തന്നെ ഒരു അഡ്മിഷൻ ഒപ്പിക്കണം. അങ്ങനെ വീട്ടിലിരുന്നു തന്നെ ബൈജു ചേട്ടൻ്റേ ക്ലാസ് ഒക്കെ അറ്റൻഡ് ചെയ്തു വലിയ മുതൽമുടക്ക് ഒന്നും ഇല്ലാതെ എക്സാം എഴുതാൻ തീരുമാനിച്ചു. കോച്ചിങിന് ഒക്കെ പോകാൻ പിന്നെയും തുക മാറ്റി വയ്ക്കണം. ജോലി കഴിഞ്ഞു സമയം കണ്ടെത്തി പഠിച്ച് എങ്ങനെയൊക്കെയോ എക്സാം എഴുതി ബാംഗ്ലൂരിൽ തരക്കേടില്ലാത്ത ഒരു യൂണിവേഴ്സിറ്റിയിൽ സീറ്റും കിട്ടി. 
ഒടുവിലിതാ മലയാളികളുടെ പറുദീസയായ ബാംഗ്ലൂരിൽ എത്തിയിരിക്കുന്നു. ഇനി ഇവിടുന്നങ്ങോട്ട് വച്ചടി വച്ചടി കയറ്റം ആണ്... മനസ്സിലുറപ്പിച്ചു.

ബാംഗ്ലൂർ വന്ന മലയാളി ബാംഗ്ലൂർ കാണാമല്ലോ, അങ്ങനെ ഒരു ശനിയാഴ്ച ദിവസം കൊച്ചു വെളുപ്പിന് കൂട്ടുകാരുടെ കൂടെ ബൈക്കുമെടുത്ത് ഇറങ്ങി നന്ദിഹിൽസ് കാണാൻ. മീശപ്പുലിമലയിൽ മഞ്ഞ് ഇറങ്ങുന്നത് കാണാൻ സാധിച്ചിട്ടില്ലെങ്കിലും നന്ദിഹിൽസിൽ മഞ്ഞ് ഇറങ്ങുന്നത് എങ്കിലും കാണാം. അവിടെ അങ്ങനെ കാഴ്ചകളൊക്കെ കണ്ട്, സെൽഫി ഒക്കെ എടുത്തു നിൽക്കുമ്പോളാണ് ആണ് അവളെ അവൻറെ കണ്ണിൽപ്പെട്ടത്... അതേ അവൾ തന്നെ, ആള് മാറിയിട്ടില്ല എട്ടാം ക്ലാസ് വരെ തൻ്റെ അതേ ക്ലാസിൽ പഠിച്ച തൻറെ പഴയ കൂട്ടുകാരി. പണ്ടത്തെ തൻറെ ബെസ്റ്റ് ഫ്രണ്ട്. എട്ട് കഴിഞ്ഞപ്പോൾ നാട്ടിൽനിന്ന് ട്രാൻസ്ഫർ ആയി പോവുകയായിരുന്നു അവളുടെ അച്ഛൻ, കൂടെ അവളും പോയി. അന്ന് മൊബൈലും വാട്സ്ആപ്പും ഒന്നും ഇല്ലാത്തത് കാരണം അവളും ആയിട്ടുള്ള കോൺടാക്ട് തന്നെ നഷ്ടപ്പെട്ടുപോയി. പിന്നീട് ഫെയ്സ്ബുക്കിൽ തപ്പിയിട്ട് ഒന്നും കിട്ടിയതുമില്ല. എങ്ങനെ കിട്ടും, ഐശ്വര്യ എന്ന പേരിൽ തന്നെ പതിനായിരത്തിൽ പരം ഫേക്കുകളുണ്ട്.! 10 കൊല്ലത്തിനു മേൽ ആയിരിക്കുന്നു അവളെ ഒന്ന് കണ്ടിട്ട്... പഴയ സൗഹൃദം പുതുക്കാൻ വേണ്ടി ഒരു ഹായ് പറഞ്ഞേക്കാം. പക്ഷേ ഹായ് പറയും മുമ്പ് തന്നെ അവൾ തിരിച്ചറിഞ്ഞു, വർഷങ്ങൾക്കു മുമ്പ് കൂടെ പഠിച്ച പ്രിയ സുഹൃത്ത്. തന്നെ തിരിച്ചറിഞ്ഞതിൽ സന്തോഷം തോന്നി, ഇത്രയും കാലമായിട്ടും മറന്നില്ലല്ലോ.

പിന്നെ കുറെ നേരം വിശേഷങ്ങൾ പറയലായിരുന്നു, പത്തു കൊല്ലത്തെ വിശേഷം ഉണ്ടല്ലോ പറയാൻ... എന്നിട്ടും വിശേഷങ്ങൾ പറഞ്ഞു എങ്ങുമെത്താത്തതിനാൽ മൊബൈൽ നമ്പറും വാങ്ങി തിരിച്ചുവന്നു. അവൾ കഴിഞ്ഞ 10 കൊല്ലമായിട്ട് ബോംബെയിലാണ്, അവിടെ തന്നെയാണ് പിന്നീട് പഠിച്ചത്, ഇപ്പോൾ ജോലി ചെയ്യുന്നതും അവിടെ തന്നെ. തൻറെ കാര്യങ്ങളും അതുവരെയുള്ള കഥയും എല്ലാം അവളോട് പറഞ്ഞു. പഴയ കമ്പനിയിൽ ആട്ടും തുപ്പും കേട്ട് ജീവിതം മടുത്തതും, മാനേജരുമായി ഉള്ള പൊരുത്തക്കേടുകൾ കാരണം ജോലി രാജിവെച്ചതും എല്ലാം. അവൾ ഒരാഴ്ചത്തേക്ക് വന്നതാണ് ബാംഗ്ലൂർക്ക്, ചില സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാൻ... അവൾ വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു, നാലാം നാൾ അവൾ തിരികെ പോകും അതുകൊണ്ട് പോകുന്നതിനുമുമ്പ് ഒന്നു കൂടി കൂടണം, അടിച്ചുപൊളിക്കണം, എന്നൊക്കെ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായില്ല.

തീയതിയും സമയവും ഫിക്സ് ചെയ്തു, സ്ഥലം ബാംഗ്ലൂരിലെ ഏറ്റവും മുന്തിയ ഒരു പബ്ബിൽ തന്നെ. ബാംഗ്ലൂർ വന്നിട്ട് നാൾ ഇതുവരെ ആയിട്ടും ഒരു പബ്ബിൽ പോലും പോയിട്ടില്ല. എന്നാൽ പിന്നെ ഐശ്വര്യപൂർണ്ണമായി അവിടെന്നു തന്നെ തുടങ്ങിയേക്കാം എന്ന് കരുതി. നന്ദി ഹിൽസിൽ അവളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ഫ്രണ്ട്സിനെ കൂടെ കൂട്ടട്ടേ എന്ന് ചോദിച്ചപ്പോൾ എതിർത്തൊന്നും പറഞ്ഞില്ല, അല്ലെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾക്ക് മോർ ദി മെറിയർ എന്നാണല്ലോ. അന്ന് രാത്രി നെറ്റിൽ കയറി സ്ഥലത്തിൻറെ ഫോട്ടോസ്, റിവ്യൂസ്, ഒക്കെ നോക്കിയപ്പോഴാണ് ഇത് ഷഡ്ഡി കീറുന്ന ഏർപ്പാട് ആണല്ലോ എന്ന് മനസ്സിലായത്. അപ്പോൾ തന്നെ വാട്സാപ്പിൽ അവളെ വിളിച്ചു കാര്യം പറഞ്ഞു, "ഞാൻ ട്രീറ്റ് ചെയ്യാം എന്നാണ് കരുതിയത്, പക്ഷേ എന്നെക്കൊണ്ട് കൂട്ടിയാൽ കൂടുന്ന പരിപാടിയല്ല, ഒന്നാമത് എനിക്ക് ഇപ്പോൾ ജോലി ഇല്ലന്ന് അറിയാല്ലോ, പോരാത്തതിന് എജുക്കേഷൻ ലോൺ ഒക്കെ എടുത്ത് ആണ് വന്നിരിക്കുന്നത്. അതല്ലാതെ മാസാമാസം വീട്ടിൽനിന്ന് അയച്ചു തരുന്നു കുറച്ചു കാശ് ആണ് മിച്ചം ഉള്ളത്. എല്ലാരും അപ്നാ അപ്‌നാ പോരേ? അല്ലെങ്കിൽ നമുക്ക് കുറച്ചുകൂടി ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു സ്ഥലം നോക്കാം വേറെ."

"അതൊന്നും ഓർത്തു നീ ടെൻഷൻ ആകണ്ട, നമുക്ക് വേണ്ടത് പോലെ ചെയ്യാം, നീ അങ്ങ് വന്നാൽ മതി. കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല, കാരണം നമുക്ക് വേറെ ഒരു മീറ്റപ്പ് കൂടി ഉണ്ട്, അത് കഴിഞ്ഞിട്ട് ആയിരിക്കും നമ്മൾ മൂന്നുപേരും അങ്ങോട്ട് വരുന്നത്." അവൾ ആശ്വസിപ്പിച്ചു. ഹാവൂ സമാധാനമായി.. നാളെ ഇനി അടിച്ചുപൊളി ആണ് ഇതേ സമയം. ബാംഗ്ലൂർ വന്നതിന്റെ ഐശ്വര്യം ഒക്കെ കണ്ടു തുടങ്ങിയിരിക്കുന്നു. വാട്ട് എ റോക്കിംങ് സിറ്റി യാർ.!

അടുത്ത ദിവസം കൃത്യസമയത്ത് തന്നെ അങ്ങ് ചെന്നു... അവരെ എങ്ങും അവിടെ കാണാനില്ല. ഒരു തവണ വിളിച്ചു റിങ് അടിക്കുന്നുണ്ട്, എടുക്കുന്നില്ല, ഒരു മൂന്നു മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിച്ചു. മുഴുവൻ റിങ് അടിച്ചു നിന്നതല്ലാതെ ഫോൺ എടുത്തില്ല. ഇനി വരാൻ പറ്റില്ലേ, വേറെ എന്തെങ്കിലും വള്ളിക്കെട്ട് വന്നു ചാടിയിട്ട് ഉണ്ടാകുമോ... എന്തായാലും ഒരു പത്ത് പതിനഞ്ച് മിനിറ്റ് നോക്കിയിട്ട് പോകാം. 15 മിനിറ്റ് കഴിഞ്ഞു... പോകാൻ തോന്നിയില്ല. അവൾ വരും, വരാതിരിക്കില്ല. വീണ്ടും വിളിച്ചു അപ്പോഴും റിങ്ങ് അടിച്ചു നിൽക്കുന്നത് അല്ലാതെ ഫോണെടുക്കുന്നില്ല. എന്തായാലും ഇവിടെ വരെ വന്നതല്ലേ എന്നു കരുതി ഒരു കൊറോണയും വാങ്ങി ഒരു ടേബിളിൽ ചെന്ന് ഇരുന്നു.

പറഞ്ഞ സമയവും കഴിഞ്ഞു ഒരു 45 മിനിറ്റ് കഴിഞ്ഞപ്പോളേക്കും അവർ എത്തി. വന്നപ്പോഴേ മനസ്സിലായി അവർ കുറച്ച് ഹൈ ആണ്, അവർ കലാപരിപാടികൾ നേരത്തെ തുടങ്ങി എന്നു തോന്നുന്നു. ലേറ്റ് ആയതിന്, പോസ്റ്റ് ആക്കിയതിന് ഒരു സോറി പോലും ഇല്ലാതെ വാ നമുക്ക് തുടങ്ങാം എന്ന് പറഞ്ഞു മെനു എടുത്തു. എനിക്ക് എന്ത് വേണം എന്ന ചോദ്യത്തിന് ബിയർ മതി എന്നു പറഞ്ഞു, അവളുടെ കൂടെ വന്ന രണ്ടു പേർ വൈൻ ഓർഡർ ചെയ്തു, കഴിക്കാൻ പേര് മനസ്സിലാവാത്ത എന്തോ ഒന്നു രണ്ട് ഡിഷും കൂടെ ഓർഡർ ചെയ്തു. അതു കേട്ടിട്ട് തന്നെ കത്തി ആണെന്ന് തോന്നി. അവർ ഇഷ്ടമുള്ളത് വാങ്ങി കഴിക്കട്ടെ, എന്തായാലും നാലിലൊന്ന് കാശ് മാത്രം കൊടുത്താൽ മതിയല്ലോ എന്ന് ഓർത്ത് സമാധാനപ്പെട്ടു. ഒന്നു രണ്ടു ബിയർ ഒക്കെ കഴിഞ്ഞു അവരും നല്ല ഫോമിൽ ആയി, അവരിലൊരാൾ കുറച്ചധികം നല്ല ഫോം ആയിരുന്നു. അപ്പോ തൻറെ കൂട്ടുകാരിയും മറ്റെയാളും കൂടി പറഞ്ഞു ഇവൾ ഇനിയും ഇരുന്നാൽ സീൻ കോണ്ട്ര ആകും. അതുകൊണ്ട് ഇവളെ എത്രയുംവേഗം ഇവളുടെ ഫ്ലാറ്റിൽ എത്തിക്കണം. ബാക്കി ബിയർ അടി നമ്മുടെ ഹോട്ടൽ റൂമിലിരുന്ന് ആകാം, സാധനം എടുത്തോണ്ട് പോകാം, അവൾ പ്ലാൻ ഇടാൻ തുടങ്ങി... അത് നിരസിച്ചാൽ റൂഡ് ആയി പോകുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും കൂട്ടുകാരിയോട് പറയാൻ മടിക്കേണ്ടതില്ലല്ലോ എന്ന് കരുതി പറഞ്ഞു, "അത് ശരിയാവില്ല, നിങ്ങൾ രണ്ട് പേരു മാത്രമുള്ള ഉള്ള റൂം അല്ലേ.. അതിനിടയിൽ ഞാൻ അവിടെ വന്ന് വീണ്ടും അടിച്ചു പൂസ്സായാൽ പിന്നെ ചിലപ്പോൾ എനിക്ക് തിരിച്ചു ഹോസ്റ്റലിൽ കയറാൻ പറ്റില്ല. ഈ കണ്ടീഷനിൽ ആകുമ്പോൾ വലിയ കുഴപ്പമില്ല.”

എങ്കിൽ ഒരു ഊബർ എടുത്ത് ഇവളെ കയറ്റിവിട്ടു വരാം, എന്നിട്ട് നമുക്ക് ഒരു രണ്ടു ബിയർ കൂടി അടിച്ചിട്ട് പിരിയാമെന്ന് അവൾ പറഞ്ഞു. വീണ്ടും നിരസിക്കണ്ടല്ലോ എന്ന് കരുതി അത് ഞാനും സമ്മതിച്ചു. അല്ലെങ്കിലും ഈ പബ്ബിലെ ബിയറിന് ഒന്നും നാട്ടിലെ കിങ്ഫിഷർ പോലെ ഒരു ഗ്ഗുമ്മില്ല. രണ്ടെണ്ണം കൂടി അടിച്ചാലും കുഴപ്പമില്ല. 
നീ ഓർഡർ ചെയ്തിട്ട് ഇരിക്ക്, ഇവളെ കയറ്റിവിട്ടു വരാമെന്ന് പറഞ്ഞു മൂന്നുപേരും ഇറങ്ങി. വീണ്ടും രണ്ടുമൂന്നു ബിയറിനു കൂടി ഓർഡർ കൊടുത്തു മൊബൈലിൽ കുത്തി കളിച്ചു കൊണ്ടിരിപ്പായി. സമയം പോയതറിഞ്ഞില്ല, പത്ത് പതിനഞ്ച് മിനിട്ട് കഴിഞ്ഞിട്ടും അവരുടെ പൊടിപോലും കാണാനില്ല. പുറത്ത് ചെന്ന് ഒരു തടിയൻ സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചപ്പോൾ അവർ മൂന്നുപേരും ഒരു കാറിൽ കയറി പോയി എന്നു പറഞ്ഞു. പെട്ടു.!

ഇറങ്ങിയോ ഓടിയാലോ.. വേണ്ട.. കന്നട പോലും ശരിക്ക് അറിയത്തില്ല. കന്നട പോലീസിൻറെ ഇടികൊണ്ട് ചളുങ്ങും. അകത്തുചെന്ന് വെയിറ്ററോട് ബില്ല് കൊണ്ടുവരാൻ പറഞ്ഞു. ബില്ല് കണ്ട് ബോധം പോയില്ല എന്നേയുള്ളൂ.. ₹18,704/-.! തൻറെ ഒരു മാസത്തെ ബഡ്ജറ്റ്നും മേലെ.! അവളെ വിളിച്ചിട്ട് കിട്ടുന്നില്ല, ഫോൺ സ്വിച്ച് ഓഫ് ആണ്. പണ്ട് ഒരു സിനിമയിൽ ജഗദീഷ് പറഞ്ഞത് ഓർമ്മ വന്നു, ആനപ്പുറത്ത് കയറാൻ കൊതിച്ചവൻ ശൂലത്തിൽ കയറിയ അവസ്ഥ. 

തൻറെ പരവേശം കണ്ടിട്ടാണെന്ന് തോന്നുന്നു അവിടുത്തെ ബാൻഡില് ഗിറ്റാർ വായിച്ചിരുന്ന ചേട്ടൻ തോളിൽ കയ്യിട്ടു വിഷമിക്കാതെ ബ്രോ, ഞാൻ ഹെല്പ് ചെയ്യാം എന്നു പറഞ്ഞു. ചേട്ടൻറെ നേരെ ബില്ല് നീട്ടി, ചേട്ടൻറെ ബോധം പോയില്ല എന്നേയുള്ളൂ. ബാംഗ്ലൂരും പാത്രം കഴുകൽ തന്നെയായിരിക്കുമോ... എന്ത് ചെയ്യണം എന്ന് അറിഞ്ഞൂടാതെ തൻറെ ഗേൾഫ്രണ്ടിനെ വിളിച്ചു, അവൾ ഒരു 5000 മറിച്ച് തന്നു. എന്നാലും ഒന്നും ആവില്ലല്ലോ ഇനിയും മിനിമം ഒരു പതിനായിരം കൂടി വേണം. പിന്നെ ബാക്കിയിരുന്ന ബിയർ കൂടി എടുത്ത് അടിച്ചിട്ട് ധൈര്യം സംഭരിച്ച് അച്ഛനെ വിളിച്ചു, വളരെ അത്യാവശ്യമാണ് ഒരു ഒരു പതിനായിരം രൂപ ഉടനെ അയയ്ക്കണം എന്നു പറഞ്ഞു എല്ലാം വിശദമായി നാളെ പറയാം എന്നും. എന്തായാലും അച്ഛൻ കൂടുതലൊന്നും ചോദിക്കാതെ കാശ് അയച്ചുതന്നു, അങ്ങനെ അവിടുത്തെ ബില്ല് സെറ്റിൽ ചെയ്തു ഹോസ്റ്റലിലേക്ക് പോയി. കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല, എന്തിനായിരിക്കും തന്നോട് ഇങ്ങനെയൊക്കെ ചെയ്തത്.. ഇതിനുപകരം അവരുടെ കൂടെ റൂമിൽ പോയിരുന്നെങ്കൽ എന്താകുമായിരുന്നു.. ഒരുകാലത്തെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലേ.. എന്നിട്ടും.. ഒരു ഉത്തരവും കിട്ടിയില്ല. 

അടുത്ത ദിവസം അവളെ വിളിക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലായി തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്, വാട്സാപ്പിലും ബ്ലോക്ക്ഡ് ആണ്. ബോംബെയിൽ നിന്നും ഇത്രയും ഐശ്വര്യം ഫ്ലൈറ്റ് പിടിച്ച് എത്തും എന്ന് കരുതിയില്ല. പിന്നെ അച്ഛനെ വിളിച്ച് നടന്ന കഥ മുഴുവൻ പറഞ്ഞു. അച്ഛൻ പക്ഷേ വിചാരിച്ചപോലെ ചൂടായില്ല. അച്ഛൻറെ ഏറ്റവുമടുത്ത സുഹൃത്ത് ബോംബെയിൽ ജോലി ചെയ്യുന്ന അതേ ബാങ്കിലാണ് ആണ് അവളുടെ അച്ഛനും. ഒരു അണാ പൈസ കുറയാതെ ചിലവായ മുഴുവൻ തുകയും മേടിച്ച് എടുക്കുന്ന കാര്യം അവൻ നോക്കിക്കോളും, നീ വിഷമിക്കാതെ ഇരിയെട എന്നും പറഞ്ഞു ഫോൺ വച്ചു.

No comments:

Post a Comment